Thursday, December 4, 2014

ആദവും ഹവ്വയും ആപ്പിളും


ആദത്തിന്‍റെയും ഹവ്വയുടെയും കഥ കേട്ടപ്പോ ഉണ്ണിക്കൊരു സംശയം
"അമ്മെ, എന്താമ്മേ അച്ഛനും അപ്പൂപ്പനും ഈ പറയുന്ന Adam's Apple ഇല്ലാത്തെ?" ന്ന്.

"അതോ, പറുദീസയില്‍ അവരെ ഇറക്കി വിട്ടപ്പോ അവിടെ ഒറ്റക്കിരുന്ന്‍ ദൈവത്തിനു ബോറടിച്ചു, വീണ്ടും മറ്റൊരാദത്തിനേം ഹവ്വയേയും സൃഷ്ടിച്ചു,
ഒരൂസം ഹവ്വ ഒരാപ്പിളുമായി ആദത്തിന്റെ അടുത്തെത്തി.

'ഹും ഇതോരാപ്പിളാണോ, ആപ്പിളാണത്രെ ആപ്പിള്‍ ?!' ആദമപ്പച്ചന്‍ അതെടുത്തൊരേറ്..
ഹവ്വ അമ്മച്ചി അടുക്കളപ്പുറത്ത് പോയിരുന്നു പ്രാകാനും തുടങ്ങി..
'എന്തോ കൊണ്ട് കൊടുത്താലും അങ്ങേര്‍ക്ക് കുറ്റം പറച്ചിലെ ഉള്ളൂ'

ഈ ബഹളം സഹിക്കാന്‍ വയ്യാണ്ടെ ദൈവം അവരെ ഭൂമിയിലേക്ക് ഇറക്കി വിട്ടു"
പിന്നെ പറുദീസയില്‍ ദൈവം ഒറ്റക്ക് സുഖായി ജീവിച്ചു. 

അങ്ങനെ ആപ്പിള് കഴിക്കാത്ത ആദം അപ്പച്ചന്റെ മക്കളാണ്...."


ന്‍റെ കുട്ടീടെ പൊട്ടിച്ചിരിയില്‍ ഞാനും ചേര്‍ന്നു.

Sunday, December 1, 2013

വില്ലനും ഹീറോയും

അച്ഛൻ പറഞ്ഞു, "എല്ലാ മക്കളുടെയും ഹീറോ അവൻറെ അച്ഛനാണ്, അവൻ എന്നെയാണ് ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത്"

ഞാൻ മറുപടി പറഞ്ഞതിങ്ങനെയും, "അവൻറെ
ആദ്യാനുരാഗം അമ്മയാണ്, അപ്പോൾ നിങ്ങൾ കഥയിലെ വില്ലനാണ്"

Wednesday, June 6, 2012

Thursday, May 24, 2012

സ്നേഹവും സ്വാര്‍ത്ഥതയും

വീണ്ടും ഒരു അധ്യയന വര്‍ഷം തുടങ്ങയായി. ഉണ്ണിക്കുട്ടന് പുതിയ ബാഗും കുടയും പുസ്തകവും ഉടുപ്പുമെല്ലാം മേടിച്ചു. എല്ലാം  ഞങ്ങളുടെ കൊച്ചു ടൌണില്‍ കിട്ടാവുന്ന ഏറ്റവും വില കൂടിയ ഇനങ്ങള്‍. 

പണ്ട് എല്‍ പി ക്ലാസ്സുകളില്‍ പഠിക്കുമ്പോള്‍ ഉച്ചക്കഞ്ഞിക്ക് ക്യു നില്‍ക്കുമായിരുന്നു, ബോംബെ ഡയിങ്ങിന്‍റെ കുപ്പായവുമിട്ട്. ഉച്ചക്കഞ്ഞി തരാന്‍ പറ്റിയില്ലെങ്കിലും അച്ഛനും അമ്മയും മാര്‍കെറ്റില്‍ കിട്ടാവുന്ന ഏറ്റവും നല്ല തുണിയും പുസ്തകവും മേടിച്ചു തരുമായിരുന്നു, പാവങ്ങള്‍!

ഇന്ന് കഥ മാറി. ഈ ഇടെ അമ്മയോട് ഞാന്‍ ചോദിച്ചു, "എന്തിനാ അമ്മെ നിങ്ങള്‍ രണ്ടു കൂട്ടരും ഇത് പോലെ വഴക്കിടുന്നെ? ഇനി എന്നെ കാണാന്‍ എന്ന് വരും ? ഇക്കണക്കിനു ഞാന്‍ മരിച്ചാല്‍ കൂടി എന്നെ കാണാന്‍ വരുമോ?"

"പിന്നെ നിന്നെ എന്തിനു കാണണം? അപ്പോള്‍ നീ ഇല്ലല്ലോ ? നിന്‍റെ പ്രേതത്തെ കാണാന്‍ ഞാന്‍ എന്തിനു വരണം ?"

മരിക്കാതെ മരിക്കുന്നത്  ഇങ്ങനെയാണ്.

സ്നേഹത്തില്‍ എല്ലാവരും സ്വാര്‍ത്ഥരാണ്. ഒരു നാള്‍ ഞാനും ഉണ്ണിയോട് ഇത് പോലെ സ്വാര്‍ത്ഥയാകുമായിരിക്കും. ഒന്‍പതു മാസം ചുമന്ന കണക്കും അതില്‍ കൂടുതല്‍ അവനെ വളര്‍ത്തിയ കണക്കും.. വാര്‍ധക്യത്തില്‍ എല്ലാം കൂട്ടിയും കിഴിച്ചും നഷ്ടങ്ങളുടെ ചുമടുമായി..

Wednesday, May 16, 2012

കാത്തിരുന്നത്..

നിന്നെ പിരിഞ്ഞ
ഓരോ നിമിഷവും
ഓരോ കനലായി
നെഞ്ചില്‍ നീറി.

പിന്നെയാ നീറ്റല്‍
മാറില്‍ പടര്‍ന്ന്
അവിടെയിനിയും വറ്റാത്ത
ഉറവയെ തിളപ്പിച്ചു.

ഈ കണ്ണിലെ ചൂടും 
നെഞ്ചിലെ നീരും 
കനവിലെ കനലും
നീ അറിഞ്ഞിരുന്നോ ഉണ്ണീ?

അതോ.
ഒരാഴ്ച്ചവട്ടത്തില്‍ നീ
കാത്തിരുന്നത്
എന്‍റെ കയ്യിലെ
മിഠായി പൊതിക്കായിരുന്നോ?

Sunday, April 1, 2012

വാക്ക്.

അവസാനത്തെ അത്താഴം വീട്ടില്‍ നിന്നും വേണം... അച്ഛനും അമ്മയും ഒത്ത്.. അമ്മയുടെ കയ്യില്‍ നിന്നും ഒരു ഒരുള മേടിച്ചു കഴിക്കണം.. കിടക്കുന്നതിനു മുന്നേ കുറച്ചു നേരം അമ്മയുടെ കൂടെ കിടക്കണം.. തല മുടിയില്‍ കൈവിരലുകളോടിച്ചു കൊണ്ട് അമ്മ പരാതിയും പരിഭവവും വിളമ്പും. ന്നാലും വേണ്ടില്ല.. ഇത്തിരി നൊമ്പരങ്ങളോടെ ഒത്തിരി വലിയ സ്വര്‍ഗ്ഗം..

ഒടുക്കം എന്റെ കൊച്ചു മുറിയിലേക്ക്... എന്റെ ബാല്യവും കൌമാരവും ഉറങ്ങുന്ന ആ മുറിയില്‍ ജനാലക്കരികിലെ കട്ടിലില്‍ അവസാനത്തെ ശ്വാസം..

മരണത്തെ കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം ഭയമായിരുന്നു.. എന്തോ ഇത്തവണ കണ്ണ് നിറഞ്ഞില്ല. ഒരു വല്ലാത്ത ധൈര്യം ദേഹം മുഴുവന്‍ പടരുന്ന പോലെ.. തലയില്‍ രക്തം ഇരച്ചു കയറി. ശരീരം മുഴുവന്‍ ചുട്ടു പൊള്ളി. ജീവിക്കാനുള്ള ഭയം മരിക്കാനുള്ള ഭയത്തെ അതി ജീവിച്ചിരിക്കുന്നതായി ഞാന്‍ അറിഞ്ഞു.

പെട്ടെന്ന് വാതില്‍ തുറന്ന് ഉണ്ണി ഓടി വന്നു.. ഒരു അലര്‍ച്ചയോടെ അവന്‍ എന്റെ മടിയിലേക്ക്‌ വീണു.. "എന്തെ എന്‍റെ കുട്ടന് പറ്റ്യേ?", ഞാന്‍ ഉണ്ണിയുടെ മുഖമുയര്‍ത്തി കൊണ്ട് ചോദിച്ചു.

"അമ്മ ഞാനില്ലാതെ ഒരിക്കലും മരിച്ചു പോകരുത്!"

അവനെ ആശ്വസിപ്പിക്കാന്‍ ഞാന്‍ വാക്കുകള്‍ പരതി. ഒരു നിലവിളിയായി അത് പുറത്തു വന്നു.. "ഇല്ല ഉണ്ണീ.. അമ്മ ഒരിക്കലും ഉണ്ണിയെ ഇട്ടു പോവില്ല".
നിറയെ ഉമ്മകള്‍ കൊണ്ട് ഞാന്‍ അവനെ മൂടി... ഞാനും അവനും ഒരു പോലെ കുറെ നേരം കരഞ്ഞു..

അവന്‍ എങ്ങനെ ഞാന്‍ ചിന്തിച്ചതറിഞ്ഞു ? അത്രയും ഉറക്കെ ആയിരുന്നോ ഞാന്‍ ചിന്തിച്ചത് ? അതും അവനു കേള്‍ക്കുമാറുറക്കെ ? അതോ ദൈവം തോന്നിപ്പിച്ചതോ ? ഇതേ ശരീരത്തിന്റെ ഭാഗമായിരുന്നല്ലോ അവനും.. എന്റെ ശരീരത്തിന്റെ ഓരോ അണുവും മരിക്കാന്‍ തുടങ്ങിയത് അവനല്ലാതെ മറ്റാര് അറിയാന്‍.

എത്ര തന്നെ കാരണങ്ങള്‍ നിരത്തിയാലും എന്റെ ചിന്തകള്‍ സാധൂകരിക്കപ്പെടില്ല.. എനിക്കറിയാം.. എന്നെ പോലെ പലരും ചിന്തിച്ചിരിക്കുന്നു.. മക്കളെ കൊന്ന് ആത്മാഹൂതി ചെയ്തവരും.. ഒറ്റയ്ക്ക് യാത്രയായവരും.

പക്ഷെ ഇതെന്റെ വാക്കാണ്‌.. എന്റെ ഉണ്ണികുട്ടനോട്.. എന്നെന്നും കുട്ടന്റെ അമ്മ കുട്ടന്റെ കൂടെ തന്നെ കാണും. വാക്ക്!

Thursday, March 1, 2012

യാത്ര

മുഖത്ത് വീണ ചുരുണ്ട മുടി മാടി ഒതുക്കി കൊണ്ട് അവന്‍ ചോദിച്ചു,"ഇനി എന്നും ഇത് പോലെ രാത്രിയായിട്ടേ എത്തൂ?"

യാത്ര തളര്‍ത്തിയ കണ്ണുകളില്‍ ഉറക്കം ഊഞ്ഞാലാടി.. കണ്ണുകള്‍ തുറന്നിരിക്കാന്‍ ഞാന്‍ നന്നേ പാട് പെട്ടു.. "ഊം", ഞാന്‍ ഒരു മൂളലില്‍ മറുപടി ഒതുക്കി.

"ഇങ്ങനെ ഇങ്ങനെ ഒരിക്കലെന്നെ പറ്റിക്യോ പെണ്ണേ നീ ?".

"ഇല്ല, ഒരിക്കലുമില്ല", കണ്ണ് നിറഞ്ഞു പോയി ആ വലിയ നുണയില്‍‍..

പിറ്റേന്ന് മുതല്‍ ഹോസ്റ്റലില്‍ ചേരാന്‍ മനസ്സിലുറപ്പിച്ചതാണ്.. എന്നും ഇനി ഇങ്ങനെ യാത്ര ചെയ്യാനാകില്ല. അവന്‍ കണ്ണ് തുറക്കുന്നതിനും മുന്നേ യാത്രയാവണം. യാത്ര പറയുന്നത് അവനൊരു പതിവാണ്. ഒരു ഭാവഭേദമില്ലാതെ നോക്കി നില്‍ക്കും. യാത്ര പറയുന്ന എനിക്കാണ് സങ്കടം സഹിക്കാനാകാത്തത്.. ചങ്ക് പറിച്ചു വക്കണ പോലെ തോന്നും.. അല്ലേലും ദിവസമെത്ര ഞാന്‍ പേറിയ ഹൃദയമാണവന്‍റെ.. ആ ഹൃദയ താളം താരാട്ടു പാടാതെ ഞാന്‍ ഇനി എങ്ങിനുറങ്ങും? അവന്‍റെ കവിളത്ത് അമര്‍ത്തി ഒരുമ്മ കൊടുത്ത് അടുത്ത ശ്വാസത്തില്‍ അവന്‍റെ മണം മുഴുവന്‍ ആവാഹിച്ച് ആ കുഞ്ഞു നെഞ്ചില്‍ ചെവിയോര്‍ത്തു ഞാന്‍ കണ്ണടച്ചു.. എന്നത്തേയും പോലെ കഴുത്തിലൂടെ കൈകള്‍ കോര്‍ത്ത്‌ അവനെന്നെ ചേര്‍ത്ത് കിടത്തി.

സ്വപ്നത്തില്‍ അവനൊരു വലിയ വൃക്ഷമായി വളര്‍ന്നു.. ഞാനാ തണലില്‍ ചുരുണ്ടുറങ്ങി...